രഹസ്യങ്ങളുടെ ബി നിലവറ

“രണ്ടു വലിയ കുളങ്ങൾ മാത്രമുണ്ട് ധീരദേശാഭിമാനിയായ രാമനാമഠം പിള്ളയുടെ തറവാടെന്നു പറയാൻ…. പരദേശികൾക്കുപോലും കുളിക്കാനും വെളിക്കിരിക്കാനും പിന്നെ ആസനം കഴുകാനും വേണ്ടി മാർത്താണ്ഡവർമ്മ ഒരുക്കിയ സൗകര്യം. ചരിത്രം മാർത്താണ്ഡവർമ്മയെ ധീരനായകനാക്കി. നേടിയ സമ്പാദ്യമത്രയും ദേവനു സമർപ്പിച്ച ധീരനായ ഭരണാധികാരി. വാൾത്തലപ്പുകൊണ്ടു നേടിയതത്രയും അനന്തരാവകാശികൾക്കു മുതൽക്കൂട്ടാക്കാതെ കുലദൈവത്തിനു സമർപ്പിച്ച രാജാവ്… ചെയ്‌തുകൂട്ടിയ നീച കർമ്മങ്ങൾക്കു പോലും ദിവ്യതയുടെ പരിവേഷം… എല്ലാ സൗകര്യങ്ങളും അവർക്ക്… അക്കാലം വരെ നാടിനെ സംരക്ഷിച്ച, ദേവനെ സംരക്ഷിച്ച, മക്കത്തായം വരണമെന്നു വാശിപിടിച്ച എട്ടുവീടർ രാജ്യദ്രോഹികൾ… പട്ടടയൊരുക്കാനോ ആത്മാക്കൾക്ക് പിണ്ഡം വയ്ക്കാനോ ഒരാൺതരിയെ പോലും ബാക്കിവയ്ക്കാതെ, വേട്ടടി ക്ഷേത്രത്തിൽ ബന്ധിക്കപ്പെട്ട നമ്മുടെ പൂർവ്വപിതാക്കന്മാരുണ്ട്… അവർക്കു വേണ്ടി ഉണ്ണിയമ്മ ചെയ്തത്രയെങ്കിലും ചെയ്തുകൂട്ടാൻ പിൻതലമുറയിൽ ആരുണ്ട്….?”

ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച മനോഹരമായ ഒരു ഹിസ്റ്റോറിക്കൽ ഫിക്ഷൻ നോവലാണ് ശ്രീ ജയപ്രകാശ് പാനൂർ രചിച്ച ‘രഹസ്യങ്ങളുടെ ബി നിലവറ’.

വേണാട് എന്ന കൊച്ചുരാജ്യത്തെ തിരുവിതാംകൂർ മഹാരാജ്യമാക്കി വിസ്തൃതമാക്കിയ, തനിക്ക് ലഭിച്ചതും വെട്ടിപ്പിടിച്ചെടുത്തതുമെല്ലാം തനിക്കോ തന്റെ പിന്തുടർച്ചകാർക്കോ ഉള്ളതല്ല, രാജാവും രാജ്യവും പ്രജകളും സമ്പത്തുമെല്ലാംതന്നെ ശ്രീ പത്മനാഭനുള്ളത് എന്ന് തൃപ്പടിദാനം നടത്തി താനും തന്റെ പിന്തുടർച്ചയും ശ്രീപത്മനാഭ ദാസരായിരിക്കും എന്നരുളിയ ഭരണാധികാരി മഹാരാജാ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ. ഇത് എഴുതിവെയ്ക്കപ്പെട്ട ചരിത്രം.

മക്കത്തായതുടർച്ചയ്ക്കായി പടനയിച്ച എട്ടുവീട്ടിൽ പിള്ളമാരെ ഏകപക്ഷീയമായ വിചാരണ നടത്തി വധിച്ച്, അവരുടെ കുടുബത്തിലെ കൊച്ചുകുട്ടിയടക്കമുള്ള പുരുഷജനങ്ങളെ കൊന്നൊടുക്കിയ, അവരുടെ സ്ത്രീജനങ്ങളെ തുറയേറ്റിയ, തറവാടുകൾ തകർത്ത് കുളം കുത്തിയ ക്രൂരനായ ഒരു ഭരണാധിപനും കൂടിയായിരുന്നു മാർത്താണ്ഡവർമ്മ എന്നോർമിപ്പിക്കുന്ന ഒരു നോവലാണീ കൃതി.

ഭരണാധികാരികൾക്ക് വാഴ്ത്തുപാട്ടായി ചരിത്രം രേഖപ്പെടുത്തുമ്പോൾ ബലികഴിക്കപ്പെടുന്ന അനേകം ജീവിതങ്ങൾ ഉണ്ട് എന്ന് ഉറക്കെപറയുകയാണ് കഥാകാരൻ ഈ പുസ്തകതാളുകളിലൂടെ.

ഒരു നാൾ ചരിത്രത്താൽ ബലികഴിക്കപ്പെട്ടവർ അടങ്ങാത്ത പ്രതികാരദാഹവുമായി തലമുറകളും നൂറ്റാണ്ടുകളും താണ്ടിയെത്തുന്ന കഥ മനോഹരമായ ഒരു ക്രൈംഫിക്ഷൻ മാതിരി അവതരിപ്പിക്കുകയാണീ നോവലിൽ.

ഒറ്റയിരിപ്പിന് വായിച്ചു തീർക്കാൻ പ്രേരിപ്പിക്കും ഈ പുസ്തകം. അത്രയേറെ ആകാംക്ഷയുണർത്തുന്ന വിധമാണ് ഈ നോവൽ അണിയിച്ചൊരുക്കിയിരിക്കുന്നത്.

നല്ലൊരു വായനയനുഭവമേകുന്ന ഈ കൃതി പ്രിയപ്പെട്ട പുസ്തകങ്ങളിലേക്ക്തന്നെ ചേർത്തുവയ്ക്കുന്നു.

 

Scroll to Top