ബാക്കിയായ അരിവാള്‍ ചുറ്റിക നക്ഷത്രങ്ങൾ

ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ഒരു പുരാവൃത്തത്തിന്‍റെ പരിവേഷം നേടിയ എഴുത്തുകാരനാണ് വി കെ എന്‍. വായനക്കാരന് ഒരിക്കലും പൂര്‍ണ്ണമായും പിടികൊടുക്കാതെ ധിഷണയുടെ പുതിയ അടരുകള്‍ നിരന്തരം സൃഷ്ടിച്ചു കൊണ്ടിരുന്ന ‘നാണ്വാര്’ ചിലര്‍ക്ക് ഫലിതസാഹിത്യകാരന്‍ മാത്രമായിരുന്നു. പക്ഷേ, കണ്ണീര്‍ മറച്ചുപിടിക്കാനാണ് എഴുത്തിലും ജീവിതത്തിലും വി കെ എന്‍ ചിരിച്ചതെന്ന് മനസ്സിലാക്കിത്തരുന്നു, കെ രഘുനാഥന്‍റെ ‘മുക്തകണ്ഠം വി കെ എന്‍’ എന്ന ജീവിതാഖ്യായിക. (ജീവചരിത്രമല്ല, ജീവിതാഖ്യായികയാണ്. ജീവചരിത്രം വെറും ചരിത്രമേ ആകുന്നുള്ളൂ.) ദീര്‍ഘകായനും കരുത്തനും ഫലിതഭാഷണചതുരനും കലഹപ്രിയനും മദ്യപനുമൊക്കെയായി അറിയപ്പെട്ടിരുന്ന, സ്വന്തം കാലത്തിനും ഒരുപാടു മുന്നേ നടന്നിരുന്ന വി കെ എന്‍ ഉള്ളിന്‍റെയുള്ളില്‍ പലപ്പോഴും ഏകാകിയും ദുഃഖിതനുമായിരുന്നു എന്ന് കണ്ടെത്തുന്ന സന്ദര്‍ഭങ്ങളുണ്ട് ഈ ജീവിതാഖ്യായികയില്‍. “”Humour comes from great tragedy’’ എന്ന് രഘുനാഥനുമായുള്ള അഭിമുഖത്തില്‍ വി കെ എന്‍ ഓർമ്മിപ്പിക്കുന്നുമുണ്ട്.

 


“എഴുത്തില്‍ കാലം കാലനാണ്. അതിന്‍റെ ബ്ലഡ് ഗ്രൂപ്പ് അറിയണം. അതിനപ്പുറവും ഇപ്പുറവും എന്താണെന്നറിയണം. തിയതികള്‍ വലിയ ചതിയാണ്. മാത്രമല്ല, കാലം വച്ച് എന്തെങ്കിലും എഴുതിയാല്‍ ചരിത്രമാകും. ചരിത്രമല്ലല്ലോ, നമ്മള്‍ എഴുതുന്നത്. ഫിക്ഷനല്ലേ. ഫിക്ഷനില്‍ ചുമരിലെ കലണ്ടര്‍ ഒരു കഥാപാത്രമായി വരാം. പക്ഷേ, അതില്‍ തിയതികള്‍ക്ക് അര്‍ത്ഥമില്ല. അതിനാല്‍ നാം അവനെ കൊന്നു. അഥവാ കാലത്തിന്‍റെ കാലനാകുന്നു നമ്മള്‍. അതാണ് ഹാജ്യാര്‍ക്കും നങ്ങേമയ്ക്കും ഒപ്പം പരശുരാമനും വരുന്നത്.” എന്ന് വി കെ എന്‍ വിശദീകരിക്കുന്നുമുണ്ട്.
പരമ്പരാഗത ജീവചരിത്രരചനാരീതികള്‍ക്കു വിരുദ്ധമായി എഴുത്തുകാരന്‍റെ മരണത്തില്‍ നിന്നാണ് രഘുനാഥന്‍ ഈ പുസ്തകം ആരംഭിക്കുന്നത്. “”VKN is not a person. VKN is a state of mind’’ എന്ന പ്രകാശപൂര്‍ണ്ണമായ സ്മാരകവാക്യത്തോടെ ജീവിതാഖ്യാനം അവസാനിപ്പിക്കുകയും ചെയ്യുന്നു. വി കെ എന്‍ നയിച്ച വ്യതിരിക്തജീവിതത്തിലെ പ്രചുരപ്രചാരം നേടിയതും അല്ലാത്തതുമായ നിരവധി സന്ദര്‍ഭങ്ങള്‍ വായനക്കാരെ കാത്തിരിക്കുന്നു.
വി കെ എന്നിന്‍റെ സാഹിത്യത്തിലും അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിലും ആവശ്യത്തിലേറെ മുങ്ങിപ്പൊങ്ങുകയാല്‍ സ്വന്തം എഴുത്തിനെ ആ ശൈലി ചിലപ്പോള്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് ഗ്രന്ഥകാരൻ പറയുന്നു – “അതേ, കോക്ടെയ്ല്‍ ആകുന്നുണ്ട്, അറിയാതെ..”
ആ കോക്ടെയ്ലാണ് ഈ പുസ്തകത്തിന്‍റെ ആത്യന്തികലഹരി.
“ഭുവനം ചന്ദ്രികയാല്‍ നിറഞ്ഞു. ചന്ദ്രനും അരിവാള്‍ ചുറ്റിക നക്ഷത്രങ്ങളും മാത്രമായി..” എന്ന് രഘുനാഥന്‍ എഴുതുന്നത് ആ ലഹരി നുകര്‍ന്നുകൊണ്ടാണ്.

Scroll to Top